കടുത്തുരുത്തി: കനത്ത മഴയെ ത്തുടർന്ന് കടുത്തുരുത്തി, മാഞ്ഞൂര്‍, കല്ലറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ഈ പ്രദേശത്തെ മിക്ക വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്. മഴ കനത്താല്‍ ഏതു സമയത്തും കൂടുതല്‍ വീടുകൾ ക്കുള്ളിൽ വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. കടുത്തുരുത്തി വലിയതോടും, ചുള്ളിത്തോടും നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത്. മഴയുടെ ശക്തി ശമിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും മാറിയിട്ടില്ല. കൂടാതെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതിനാല്‍ തോടുകളിലെയും മൂവാറ്റുപുഴയാറ്റിലെയും ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്.
കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലും കല്ലറയിലും വെള്ളപ്പൊക്ക ദുരിതത്തിന് ശമനമില്ല. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതാണ് മൂവാറ്റുപുഴയാറിലെയും തോടുകളിലെയും ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്ക്കാന് കാരണം. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിന്നാല്‍ മാത്രമേ വീടുകള്‍ക്കുള്ളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളമിറങ്ങിത്തുടങ്ങൂ. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ മാന്നാര്‍ മിച്ചഭൂമി, എഴുമാന്തുരുത്ത്, വെള്ളാശേരി, പള്ളിത്താഴം, ആപ്പുഴ, എരുമത്തുരുത്ത്, കൊല്ലങ്കേരി തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളപ്പൊക്കം ദുരിതം വിതച്ചിരിക്കുകയാണ്.
നിരവധി കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. വലിയതോട്ടിലും ചുള്ളിത്തോട്ടിലും ജലനിരപ്പ് ഉയര്‍ന്നതാണ് കടുത്തുരുത്തി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനിടയാക്കിയത്. ആയാംകുടി-എഴുമാന്തുരുത്ത്, ആപ്പാഞ്ചിറ-ആയാംകുടി റോഡ്, കടുത്തരുത്തി-ആപ്പുഴ തീരദേശ റോഡ് എന്നീ റോഡുകളെല്ലാം വെള്ളം കയറിയനിലയിലാണ്.
പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍
ദിവസങ്ങളായി തുടരുന്ന മഴയ്ക്കു ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ഭീഷണിയൊഴിയാതെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍. ഇന്നലെ പകല്‍ ശക്തമായ മഴയില്ലാതിരുന്നതിനാല്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്ന വെള്ളം ഇറങ്ങണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. മുകള്‍ഭാഗത്തുനിന്നും ഒഴുകിയിറങ്ങുന്ന വെള്ളം താഴേക്കു വ്യാപിക്കുന്നതോടെ ഈ പ്രദേശത്തെ വീടുകളില്‍ ദിവസങ്ങളോളം വെള്ളം കെട്ടി നില്ക്കും. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങളാണ് നാട്ടുകാര്‍ നേരിടുന്ന മറ്റൊരു ഭീഷണി.
പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളും കൂടുകളും മറ്റു മാലിന്യങ്ങളുമെല്ലാം വീടുകളുടെ പരിസത്തും പറമ്പുകളിലുമെല്ലാം അടിഞ്ഞിരിക്കുകയാണ്. കാലപ്പഴക്കത്തില്‍ ബലക്ഷയമുള്ള വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കുന്നതുമൂലം കൂടുതല്‍ അപകടസാധ്യതയുണ്ട്.
വെള്ളം കുത്തിയൊഴുകി പടിഞ്ഞാറന്‍ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. വെള്ളമിറങ്ങിയാലും പടിഞ്ഞാറന്‍ പ്രദേശത്തുള്ളവരുടെ ദുരിതങ്ങള്‍ മാറില്ല.
കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി. ആപ്പുഴ, എരുമത്തുരുത്ത്, മാന്നാര്‍, കാന്താരിക്കടവ്, എഴുമാന്തുരുത്ത്, മുണ്ടാര്‍ പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്.
ദിവസങ്ങളായി തുടരുന്ന മഴയില്‍ കുതിച്ചെത്തിയ കിഴക്കന്‍ വെള്ളത്തിന്റെ വരവ് തോടുകള്‍ കരകവിഞ്ഞ് പറമ്പുകളിലേക്ക് വെള്ളം കയറാനിടയാക്കി.പല വീടുകളുടെയും മുറ്റത്തടക്കം വെള്ളം കയറിയിട്ടുണ്ട്. കടുത്തുരുത്തി വലിയതോടും ചുള്ളിതോടും പലയിടത്തും കര കവിഞ്ഞൊഴുകുകയാണ്. കടുത്തുരുത്തി-ആപ്പുഴ ദേശ റോഡില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്.
റോഡുകള്‍ പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി.മഴ ശക്തമായതിനൊപ്പം വൈദ്യുതി മുടക്കവും പതിവായി. കാറ്റിലും മഴയിലും പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
കടുത്തുരുത്തി പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കടുത്തുരുത്തി: ശക്തമായ മഴയും തോടുകളിലൂടെയുള്ള കിഴക്കന്‍ വെള്ളത്തിന്റെ വരവും വീടുകള്‍ വെള്ളത്തിലായതോടെ കടുത്തുരുത്തി പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്എസ്, ആയാംകുടി ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. കടുത്തുരുത്തിയില്‍ ഒമ്പത് കുടുംബങ്ങളില്‍ നിന്നുള്ള 27 പേരും ആയാംകുടിയില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 12 പേരുമാണ് എത്തിയിട്ടുള്ളത്. പാലിയപ്പാടം, ഇടമ്പാടം പ്രദേശങ്ങളില്‍നിന്നുള്ളവരാണ് കടുത്തുരുത്തിയിലെ ക്യാമ്പിലെത്തിയിട്ടുള്ളത്. ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ അടിയന്തിര ദുരന്തനിവാരണ സംയുക്ത യോഗം ചേര്‍ന്നു.
ദുരിതാശ്വാസത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം: ജോസ് പുത്തന്‍കാലാ
കടുത്തുരുത്തി: മൂന്നു ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും മലവെള്ളപ്പാച്ചിലും മൂലം കടുത്തുരുത്തി പ്രദേശത്തുണ്ടായിരിക്കുന്ന വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ ദുരിതത്തിലാണെന്നും ആവശ്യമായ സഹായം ലഭ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നും ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ ആവശ്യപ്പെട്ടു. നിരവധി വീടുകള്‍ വെള്ളത്തിലായി. പല വീടുകളും താമസയോഗ്യമല്ലാതായി. നിരവധി വീടുകളില്‍ വെള്ളം കയറിക്കിടക്കുകയാണ്. ജോസ് പുത്തന്‍കാലായുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതത്തിലായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തി. പഞ്ചായത്ത് മെംബർ പൗളി ജോര്‍ജും നാട്ടുകാരും ജനപ്രതിനിധികള്ക്കൊപ്പമുണ്ടായിരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും, ദുരിതമനുഭവിക്കുന്ന മറ്റു വീട്ടുകാര്‍ക്കും ഭക്ഷണവും മരുന്നും എത്തിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വെള്ളാശേരിയിൽ എട്ട് കുടുംബങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ 20-ാം വാര്‍ഡ് വെള്ളാശേരിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ എട്ട് കുടുംബങ്ങളെ ജനപ്രതിനിധികളുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര് റൂം പ്രവര്‍ത്തകരായ ഇന്ദുചൂഡന് മൂലക്കാട്ട്, പ്രേംജി കെ. സോമരാജ്, ടോമി പ്രാലടിയില്‍, കടുത്തുരുത്തി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദീപ ഇന്ദുചൂഡന്, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, പഞ്ചായത്തംഗം രമ്യമോള്‍ അജിത്ത്, നാട്ടുകാര്‍ തുടങ്ങിയവരെല്ലാം സഹായിക്കാനെത്തിയിരുന്നു.
മുളക്കുളം പഞ്ചായത്തിൽ പത്തിലധികം വീടുകളില്‍ വെള്ളം കയറി
പെരുവ: മുളക്കുളം പഞ്ചായത്തിലെ വടുകുന്നപ്പുഴ കരാടിപ്പുറത്തും, തുരുത്ത്, കുന്നപ്പിള്ളി ഭാഗത്തുമായി പത്തിലധികം വീടുകളില്‍ വെള്ളം കയറി. പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ്, വൈസ് പ്രസിഡന്റ് ജെഫി ജോസഫ്, വില്ലേജ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിന് വെള്ളപൊക്ക പ്രദേശങ്ങളിലെത്തി ക്യാമ്പുകളിലേക്ക് മാറാന്‍ ആളുകളോട് ആവശ്യപ്പെട്ടെങ്കിലും ആരും പോകാന്‍ തയാറായില്ല. ചിലര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
ഉദയനാപുരത്ത് വെള്ളപ്പൊക്ക ദുരിതമേറുന്നു
ഉദയനാപുരം: കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ താഴ്ന്ന പ്രദേശങ്ങളും ജലാശയങ്ങളുടെ തീരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ഉദയനാപുരം വല്ലകം സെന്റ് മേരീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 16 കുടുംബങ്ങളിൽ നിന്നായി 80 പേർ ക്യാമ്പിലുണ്ട്.
മാഞ്ഞൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ഇനിയും മഴയ്ക്കു ശമനമുണ്ടായില്ലെങ്കില്‍ അമ്പതോളം വീടുകള്‍ വെള്ളത്തിലാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് പറഞ്ഞു. മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, വാതപ്പള്ളില്‍, കണ്ടാറ്റുപാടം, ചാമക്കാല, ചിറപ്പാടം എന്നിവടങ്ങളിലെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷിണി നേരിടുന്നത്. വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ തുടങ്ങാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.